കൊവിഡ് ചികിത്സക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0

കേരളത്തില്‍ കൊവിഡ് ചികിത്സക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചുകൊണ്ട് കൂടുതല്‍ സൗകര്യങ്ങളൊരുക്കും. ഭൂരിഭാഗം രോഗികളും വീട്ടിലാണ്. അതിനു സൗകര്യമില്ലാത്തവര്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ കഴിയുന്നു. 138 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ സംസ്ഥാനത്ത് ഉണ്ട്. ഇതിനു പുറമെ മറ്റ് സജ്ജീകരണങ്ങളും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കാരുണ്യ പദ്ധതിയില്‍ എമ്പാനല്‍ ചെയ്യാന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. കാരുണ്യ പദ്ധതിയുടെ ഭാഗമായി 106 ആശുപത്രികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 165 ആയി വര്‍ധിച്ചിട്ടുണ്ട്. ഇതുവഴി സ്വകാര്യ ആശുപത്രികളിലെ രോഗികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. ഈയിനത്തില്‍ 88 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കാരുണ്യ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാകണം.

സ്വകാര്യ ആശുപത്രികള്‍ തങ്ങളുടെ ബെഡുകളുടെ സ്റ്റാറ്റസ് ഓരോ നാലു മണിക്കൂറിലും ജില്ല കണ്‍ട്രോള്‍ റൂമില്‍ അപ്‌ഡേറ്റ് ചെയ്യണം. അനാവശ്യമായി ബെഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ഇത് അനിവാര്യമായ കാര്യമാണ്.