പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തും: ഉമ്മന്‍ചാണ്ടി

0

നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തില്‍ നിരാശയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളിയില്‍ നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥിയുമായ ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുണ്ടായ കാരണങ്ങള്‍ പരിശോധിക്കും. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് പോരാട്ടത്തോടെ മുന്നോട്ട് പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയില്‍ തന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 50 വര്‍ഷം മുമ്പ് താന്‍ മത്സരിച്ചപ്പോള്‍ ചെറിയ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. അതു പിന്നീട് വര്‍ധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇത് മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2016നെ അപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ല്‍ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചതെങ്കില്‍ ഇത്തവണ 8,504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ വിജയം.

പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12ാമത്തെ തവണയാണ് ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായ ഭൂരിപക്ഷത്തിലെ ഇടിവ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയാണ്. കേരളത്തിലാകെ ആഞ്ഞടിച്ച ഇടതു തരംഗത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയും ആടിയുലഞ്ഞു എന്നാണ് ഫല സൂചകങ്ങള്‍ വ്യക്തമാക്കുന്നത്.