HomeKeralaഓഡിറ്റ് നിർത്തിവെക്കാനുള്ള സർക്കാർ നീക്കം അഴിമതി മൂടിവെയ്ക്കാൻ

ഓഡിറ്റ് നിർത്തിവെക്കാനുള്ള സർക്കാർ നീക്കം അഴിമതി മൂടിവെയ്ക്കാൻ

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെക്കാനുള്ള സർക്കാർ തീരുമാനം അഴിമതി മൂടിവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  എല്ലാ തലത്തിലും അഴിമതി നടത്തുക മാത്രമല്ല, അത് മൂടി വയ്ക്കുകയും അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ്.

സ്പ്രിംഗ്‌ളര്‍ ഇടപാടിലും പമ്പാ മണല്‍ കടത്തിലും ബെവ്ക്യൂ ആപ്പിലും ലൈഫ് മിഷന്‍ തട്ടിപ്പിലും ജനങ്ങൾ ഇക്കാര്യം കണ്ടതാണ്.  ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്നത്. ഈ സ്ഥാപനങ്ങളിലെ അഴിമതി മൂടിവയ്ക്കാനായി ഇവയുടെ 2019-20 വര്‍ഷത്തെ ഓഡിറ്റിംഗ് തന്നെ നിര്‍ത്തി വയ്കാന്‍ സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  ksa793/ss. 3/2020 dated 17-8-20 എന്ന ഉത്തരവ് ജനവിരുദ്ധമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പടെയുള്ള അഴിമതിയെല്ലാം മൂടിയവയ്ക്കുന്നതിനാണ് ഈ വിചിത്ര നടപടി. ഓഡിറ്റിംഗ് നിര്‍ത്തി വയ്കുക മാത്രമല്ല ഇതുവരെ നടത്തിയ ഓഡിറ്റിംഗിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത് തടയുകയും ചെയതിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ട് മാത്രം ഓഡിറ്റ് പുനരാരംഭിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.  പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണമായി ഡയറക്ടറുടെ കത്തില്‍ പറയുന്നത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്തുന്നതിന് ധനകാര്യ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളുടെ ആവശ്യമില്ല.

തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിച്ച് സംസ്ഥാന ഓഡിറ്റിംഗ് വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നത്. ഇത് എല്ലാ വര്‍ഷവും നടന്നു വരുന്ന സാധാരണ പ്രക്രിയയാണ്. ഓഡിറ്റിംഗ് നിര്‍ത്തി വയ്‌ക്കേണ്ട ആവശ്യമില്ല. 1994 ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമത്തില്‍ (വകുപ്പ് 10) തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഷിക കണക്കുകള്‍ ലഭിച്ച് ആറു മാസത്തിനകം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അതിന്റെ ലംഘനമാണ് ഈ നിര്‍ദ്ദേശം. ഓഡിറ്റ് നിര്‍ത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചതിനാല്‍ 2020 ഏപ്രില്‍ മുതല്‍ ലഭിച്ച കണക്കുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ല.  തദ്ദേശ സ്ഥാപനങ്ങളുടെ ഫിനാന്‍ഷ്യല്‍ ഓഡിറ്റ് മാത്രം നടത്തി റിപ്പോര്‍ട്ട് പുറപ്പെടുവിക്കാനുള്ള നീക്കവും നടക്കുന്നു. ഇതും അഴമതി മൂടി വയ്ക്കാനാണ്. ഇതിനുള്ള നിര്‍ദ്ദേശം ksa.793/s.s.3/2020 ഉത്തരവ് പ്രകാരം ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് കണക്കു പരിശോധന മാത്രമായി ചുരുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വാര്‍ഷിക കണക്കുകള്‍ പരിശോധിച്ച് അതില്‍ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗില്‍ നടക്കുന്നത്. വരവ് ചിലവുകള്‍ കണക്കുകള്‍ വിശദമായി പരിശോധിക്കുന്നതും അത് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമാണോ എന്ന് പരിശോധിക്കുന്നതും ചിലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി ഫലം ഉണ്ടായിട്ടുണ്ടോ എന്നും തിട്ടപ്പെടുത്തുന്നതും അഴിമതികള്‍ കണ്ടെത്തുന്നതുമെല്ലാം കംപ്‌ളയിന്റ് ഓഡിറ്റിംഗിലൂടെയും പെര്‍ഫോര്‍മന്‍സ് ഓഡിറ്റിംഗിലൂടെുമാണ്. അതിനാല്‍ ഇവ ഒഴിവാക്കി ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗ് മാത്രമായി ചുരുക്കുന്നത് അഴിമതിയും ക്രമക്കേടും മൂടിവയ്ക്കുന്നതിനാണ്. 1994 ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമത്തിലും (വകുപ്പ് 2 സി) 1996 ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലും വിശദമായ ഓഡിറ്റാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് വരെ നടന്നു വന്നിരുന്നതും അതാണ്. അതാണ് അട്ടിമറിക്കുന്നത്.

കേരളത്തില്‍ നൂറു ശതമാനവും ഫിനാന്‍ഷ്യല്‍ -കംപ്‌ളയിന്റ് – പെര്‍ഫാര്‍മന്‍സ് ഓഡിറ്റാണ് നടക്കുന്നതെന്ന് കേരളം ഈ വര്‍ഷം ഓഗസ്റ്റ് 20 ന് കേന്ദ്രത്തിനയച്ച കത്തില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 20% ഗ്രാമ പഞ്ചായത്തുകളുടെ ഓഡിറ്റിംഗ് കേ്ന്ദ്ര സര്‍ക്കാരിന്റെ ‘ഓഡിറ്റ് ഓണ്‍ ലൈന്‍’ എന്ന ഫ്‌ളാറ്റ്‌ഫോം വഴി നല്‍കണമെന്ന നിബന്ധനയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുകയും  ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ AIMS എന്ന ഫ്‌ളാറ്റ് ഫോം വഴിയുള്ള ഓഡിറ്റിംഗ് തുടരാനും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു കൊണ്ടാണ് ഓഡിറ്റിംഗ് നിര്‍ത്തി വച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പടെയുള്ള അഴിമതികള്‍ പുറത്തു വരാതിരിക്കുന്നതിനാണ് സർക്കാർ ശ്രമമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Most Popular

Recent Comments