തൊഴിലിനും ഗവേഷണത്തിനും പ്രാധാന്യം നൽകുന്ന സമീപനമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാരിനുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലുവർഷ ഓണേഴ്സ് ഡിഗ്രി കോഴ്സുകൾ ഇതിന് ഉദാഹരണമാണ്.
എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് കരിയർ ആസൂത്രണവും മാനേജ്മെൻ്റും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികളുടെ തൊഴിലും സംരംഭകത്വ ശേഷിയും വർധിപ്പിക്കുന്ന രീതിയിൽ വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റത്തിന് തുടക്കമിട്ടു. ക്രെഡിറ്റ് സ്കോർ നൽകി വൈവിധ്യമാർന്ന വിഷയങ്ങൾ പഠിപ്പിക്കുന്നതിനും, വിദ്യാർത്ഥികളുടെ നൂതന സംരംഭക ആശയങ്ങൾക്ക് പിന്തുണ നൽകുന്ന ഇൻക്യുബേഷൻ സെൻ്ററുകൾ കോളേജുകളിൽ നടപ്പാക്കുന്നതിനും സർക്കാരിന് കഴിഞ്ഞു.
നിങ്ങളിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഉണ്ടോയെന്ന് ആരാഞ്ഞ മന്ത്രി വിദ്യാർത്ഥികളും വ്യക്തികളും വിജയിപ്പിച്ച ഏതാനും സംരംഭങ്ങളെ പരിചയപ്പെടുത്തി. സ്വന്തം അഭിരുചിക്കനുസരിച്ച് പഠനം സാധ്യമാക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം. നൈപുണി വികസനത്തിന് വേണ്ടിയാണ് അസാപ് പോലെയുള്ള സ്ഥാപനങ്ങൾ എ.ഐ അടക്കമുള്ള കോഴ്സുകൾ നൽകുന്നത്.
നോളേജ് ഇക്കോണമി സൃഷ്ടിക്കാനും വൈജ്ഞാനിക മൂലധനം ഉപയോഗിച്ച് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമുള്ള വിദ്യാഭ്യാസ ബദലാണ് കേരളം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി പി ജഗതി രാജ് വിഷയാവതരണം നടത്തി. എൻ്റെ കേരളം അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പരിപാടിയിൽ ഉപഹാരം നൽകി.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ. വൈസ് ചാൻസലർ ഡോ. ജെ. ഗ്രേഷ്യസ് സെമിനാറിൽ മോഡറേറ്ററായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. കെ പ്രദീപ് കുമാർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി എസ് മനോജ് കുമാർ, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ ഡയറക്ടർ ഡോ എൻ എ ജോജോമോൻ , സേക്രട്ട് ഹാർട്ട് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. ഐറിൻ എന്നിവർ സംസാരിച്ചു.