HomeKeralaസിൽവർലൈൻ: സർക്കാരും സിപിഎമ്മും അഴിമതിയുടെ പങ്ക് പറ്റി- കെ സുരേന്ദ്രൻ

സിൽവർലൈൻ: സർക്കാരും സിപിഎമ്മും അഴിമതിയുടെ പങ്ക് പറ്റി- കെ സുരേന്ദ്രൻ

സിൽവർലൈൻ പദ്ധതിയുടെ പേരിൽ വലിയ ഡീൽ നടന്നു കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ജപ്പാനിലെ ഒരു കമ്പനിയുമായി പിണറായി സർക്കാർ ധാരണയുണ്ടാക്കിയിരുന്നു. അതിന്റെ പ്രത്യുപകാരം സിപിഎമ്മിനും സർക്കാരിനും അന്ന് തന്നെ ലഭിച്ചിരുന്നു.

ജപ്പാനിൽ എടുക്കാചരക്കായി കിടക്കുന്ന സാധന സാമഗ്രികൾ വാങ്ങാമെന്ന് സർക്കാർ കമ്പനിക്ക് ഉറപ്പ് നൽകി. ഇത് വലിയ അഴിമതി ലക്ഷ്യമിട്ടാണ്. ആസൂത്രിതമായ അഴിമതിയാണ് നടക്കുന്നത്. എവിടെ നിന്നാണ് സിൽവർലൈനിന് വേണ്ടി കടം എടുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം.

കല്ലിടലിന്റെ പേരിൽ സർക്കാർ ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണ്. റെയിൽവെ വകുപ്പിന്റെ അനുമതി ലഭിക്കാതെയാണ് സർവ്വെ നടക്കുന്നത്. പാവപ്പെട്ടവരെ അറിയിക്കാതെ ഗേറ്റ് ചാടിക്കടന്നാണ് പൊലീസ് അതിക്രമം നടക്കുന്നത്.  ശബരിമലയിലേത് പോലെ സർക്കാരിന് ഈ കാര്യത്തിലും പിന്നോട്ട് പോവേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ സർവെ കല്ലുകളും ബിജെപി പ്രവർത്തകർ പിഴുതെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. പിഴുതെടുക്കുന്ന കല്ലുകൾ മുഖ്യമന്ത്രിയുടെ വസതിയിൽ സ്ഥാപിക്കും. നാളെ രാവിലെ 9 മണിക്ക് ചിറയിൻകീഴ് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നും പറിക്കുന്ന സർവെ കല്ലുകൾ ക്ലിഫ്ഹൗസിൽ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ആറ്റിങ്ങൽ ചെറുവള്ളിമുക്കിൽ കെ-റെയിൽ സർവെ കല്ല് സ്ഥാപിച്ച പ്രദേശങ്ങൾ സന്ദർശിച്ച് കല്ലുകൾ പിഴുത് മാറ്റി.

ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്‌, സംസ്ഥാന സെക്രട്ടറി ജെ ആർ പദ്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Most Popular

Recent Comments