വാക്സിനേഷൻ നടത്തുന്നത് കോവിഡ് രോഗം ഗുരുതരമാവുന്നത് തടയുന്നതായി കോവിഡ് 19 വിശകലന റിപ്പോര്‍ട്ട് .
· കോവിഡ് 19 വാക്‌സിനുകള് ആളുകളെ അണുബാധയില് നിന്നും ഗുരുതരമായ അസുഖത്തില് നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· സെപ്റ്റംബര് 14 വരെ വാക്‌സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേര്ക്ക് ഒരു ഡോസ് വാക്‌സിനും (2,28,18,901), 31.52 ശതമാനം പേര്ക്ക് രണ്ട് ഡോസ് വാക്‌സിനും (90,51,085) നല്കി.
· ഇന്ത്യയില് ഏറ്റവും കൂടുതല് വാക്‌സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,92,730)
· 45 വയസില് കൂടുതല് പ്രായമുള്ള 94 ശതമാനത്തിലധികം ആളുകള്ക്ക് ഒറ്റ ഡോസും 52 ശതമാനം പേര്ക്ക് രണ്ട് ഡോസും വാക്‌സിനേഷന് സംസ്ഥാനം നല്കിയിട്ടുണ്ട്.
· കോവിഷീല്ഡ്/ കോവാക്‌സിന് എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എടുക്കേണ്ടതാണ്. രണ്ട് വാക്‌സിനുകളും ഫലപ്രദമാണ്.
· സെപ്റ്റംബര് 7 മുതല് 13 വരെ കാലയളവില്, ശരാശരി 2,30,476 കേസുകള് ചികിത്സയിലുണ്ടായിരുന്നതില് 2 ശതമാനം പേര്ക്ക് മാത്രമാണ് ഓക്‌സിജന് കിടക്കകളും ഒരു ശതമാനം പേര്ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില് ഏകദേശം 37,500 കുറവ് ഉണ്ടായി. ടിപിആര്, പുതിയ കേസുകള് എന്നിവയുടെ വളര്ച്ചാ നിരക്കില് മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള് യഥാക്രമം 8 ശതമാനവും 18.7 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.
· നിലവില് 1,98,865 കോവിഡ് കേസുകളില്, 13.7 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുമുണ്ട്. കോമോര്ബിഡിറ്റികളുള്ള (അനുബന്ധ രോഗങ്ങള്) കോവിഡ് പോസിറ്റീവ് വ്യക്തി ആശുപത്രിയില് എത്തുന്നത് വൈകിക്കരുത്, മാത്രമല്ല ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളുകള് അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണം.
· ജൂണ്, ജൂലൈ, ആഗസ്റ്റ് മാസങ്ങളില് കോവിഡ് ബാധിതരായ വ്യക്തികളില് 6 ശതമാനം പേര് കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള് എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന് വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല് വാക്‌സിനേഷന് എടുത്ത ആളുകള്ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല് അനുബന്ധ രോഗങ്ങള് ഉള്ളവര് രോഗം വരാതിരിക്കാന് വേണ്ട മുന്കരുതലുകള് സ്വീകരിക്കേണ്ടതാണ്.
· വാക്‌സിനേഷന് എടുത്തവരില്, രോഗലക്ഷണമുള്ളവര് മാത്രം ഡോക്ടറെ സമീപിച്ചാല് മതിയാകും. വാക്‌സിനേഷന് എടുക്കാത്ത ആളുകള്, രോഗലക്ഷണമുണ്ടെങ്കില്, ആര്ടിപിസിആര് പരിശോധന നടത്തേണ്ടതാണ്. ആന്റിജന് പരിശോധന അടിയന്തിര ആവശ്യങ്ങള്ക്ക് മാത്രമാണ്.
· കഴിഞ്ഞ 2 മാസങ്ങളില് കോവിഡ് പോസിറ്റീവ് ആയ ആളുകള് ആര്ടിപിസിആര് പരിശോധന നടത്തേണ്ടതില്ല.
· ഗൃഹ നിരീക്ഷണത്തില് തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ്.