HomeKeralaദേശീയപാതാ വികസനം: അവാർഡ് രേഖകൾ കൈമാറിയ ഭൂമി ഏറ്റെടുത്തു

ദേശീയപാതാ വികസനം: അവാർഡ് രേഖകൾ കൈമാറിയ ഭൂമി ഏറ്റെടുത്തു

90 ശതമാനം ഭൂവുടമകൾക്കും ഭൂമി വിട്ടൊഴിയാൻ നോട്ടീസ് നൽകി

ഇടപ്പള്ളി-കുറ്റിപ്പുറം ദേശീയപാതയുടെ വികസനത്തിൻ്റെ ഭാഗമായി അവാർഡ് രേഖകൾ കൈമാറിയ ഭൂമി ഏറ്റെടുത്തു. അവാർഡ് രേഖകൾ ലഭ്യമാക്കിയ 10 ഭൂവുടമകളിൽ വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, ഒരുമനയൂർ വില്ലേജുകളിലെ അഞ്ചുപേരുടെ ഭൂമിയാണ് ദേശീയപാത അതോറിറ്റി ചുമതലപ്പെടുത്തിയ ലെയ്സൺ ഓഫീസർക്ക് കൈമാറിയത്.

അതത് ഭൂമിയുടെ നഷ്ടപരിഹാരത്തുക അതാത് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ഐ പാർവതി ദേവി, സ്പെഷ്യൽ തഹസിൽദാർമാരായ ദ്വിതീപ് കുമാർ ബി, സി എം ജോൺസൺ, പി ഐ മുംതാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നത്.

കഴിഞ്ഞ 11 വർഷമായി നടന്നുവരുന്ന ഭൂമിയേറ്റെടുക്കൽ നടപടിയുടെ പരിസമാപ്തിയുടെ തുടർച്ച എന്ന നിലയിലാണ് ദേശീയപാത അതോറിറ്റിക്ക് മേൽപ്പറഞ്ഞ ഭൂമി ഏറ്റെടുത്തു കൈമാറിയത്. ഇതിൻ്റെ തുടർച്ചയായി ആദ്യഘട്ടത്തിൽ ഫണ്ട് ലഭ്യമായ 85.87 ഭൂമിയുടെ ഉടമകൾക്ക് ഭൂമി വിട്ടൊഴിയുന്നതിനുള്ള നോട്ടീസുകൾ 90 ശതമാനവും നൽകിക്കഴിഞ്ഞു. പൂർണമായും വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജിന് അർഹതയുള്ളതും വീട് ആവശ്യപ്പെടുന്ന പക്ഷം 50 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട് അല്ലാത്തവർക്ക് 1,50,000 രൂപ നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തി നൽകും. വാണിജ്യ കെട്ടിടത്തിലെ വാടകക്കാരുടെ പുനരധിവാസ പാക്കേജുകൾ നിയമം അനുശാസിക്കുന്ന രീതിയിലും വിതരണം ചെയ്യും. കോടതി കേസുകൾ സമയബന്ധിതമായി തീർപ്പാക്കി കോടതിയുടെ നിർദ്ദേശങ്ങൾക്ക് വിധേയമായി നിയമാനുസൃതം നടപടി സ്വീകരിച്ചുവരികയാണ്.

ദേശീയപാത 66 വികസനത്തിനായി ജില്ലയിലെ ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽ നിന്നായി 63 കിലോമീറ്റർ നീളത്തിലാണ് 205.4412 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. 5400 കോടി രൂപയാണ് ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കായി നാഷണൽ ഹൈവേ അതോറിറ്റി നൽകേണ്ടത്. ഇതിൽ 8 വില്ലേജുകൾക്ക് ഭാഗികമായി 1,777 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ പൂർണമായും ഭൂമിയുടെ രേഖകൾ ലഭ്യമായ 10 ഭൂവുടമകൾക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അവാർഡ് രേഖകൾ കൈമാറിയിരുന്നു. ഇതിൽ അഞ്ചുപേരുടെ ഭൂമിയാണ് ദേശീയപാത അതോറിറ്റി ചുമതലപ്പെടുത്തിയ ലെയ്സൺ ഓഫീസർക്ക് കൈമാറിയത്.

Most Popular

Recent Comments