കേന്ദ്രത്തിന്റേത് സഹകരണ ബാങ്കുകളെ കൊള്ളയടിക്കാനുള്ള പുതിയ തന്ത്രം: സിപിഐഎം

0

സഹകരണ മന്ത്രാലയ രൂപീകരണത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം. മോദി സര്‍ക്കാരിന്റെ ഏറ്റവും മോശമായ അജണ്ടയാണ് സഹകരണ വകുപ്പ് രൂപീകരണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച് സഹകരണം സംസ്ഥാന വിഷയമാണ്. പൊതുമേഖല ബാങ്കുകളിലെ പണം കുത്തകകള്‍ക്ക് വായ്പ അനുവദിച്ച ശേഷം സഹകരണ ബാങ്കുകളെ കൂടി കൊള്ളയടിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. അമിത് ഷായക്ക് സഹകരണ മന്ത്രാലയ ചുമതല ലഭിച്ചതോടുകൂടി അത് സ്ഥിരീകരിക്കപ്പെട്ടുവെന്നും യെച്ചൂരി തന്റെ ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മികച്ച പ്രകടനമാണ് മന്ത്രിസഭ പുനഃസംഘടനയുടെ മാനദണ്ഡമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദ്യം പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. രാജ്യത്തിന്റെ നിലനില്‍പിന് വേണ്ടി പ്രധാനമന്ത്രിയെ മാറ്റണം. സമാധാനവും ഐക്യവും പൂര്‍ണമായും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ചൈന നമ്മുടെ ഭൂമി കയ്യേറിയ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ പുറത്താക്കണം. മാവോവാദം രാജ്യത്ത് ശക്തിപ്പെട്ടു. ഒട്ടേറെ കസ്റ്റഡി മരണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമാണ് രാജ്യത്ത് അരങ്ങേറുന്നത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. അമിത് ഷാ പദവി ഒഴിയണം. എണ്ണവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഊര്‍മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.