തിഹാര്‍ ജയിലില്‍ ‘പ്രേതബാധ’

0

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലില്‍ പ്രേതബാധയെന്ന് അന്തേവാസികള്‍. പേടിപ്പെടുത്തുന്ന ശബ്ദങ്ങളും കാഴ്ചകളും പതിവാണെന്നാണ് ജയിലിലെ അന്തേവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.

മൂന്ന് തവണ തിഹാര്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഹാര്‍ഷ്. മൂന്നു തവണയും തനിക്ക് പ്രേതശല്യം അനുഭവിക്കേണ്ടി വന്നതായി സാക്ഷ്യപ്പെടുത്തുന്നു. അര്‍ധരാത്രിക്ക് ശേഷം നല്ല ഉറക്കം അവിടെ കിട്ടാറില്ല. പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ് ഓരോ ദിവസവും ഉണ്ടാകാറുള്ളതെന്നും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഹാര്‍ഷ് പറയുന്നു. രാത്രി രണ്ട് മണി കഴിഞ്ഞാല്‍ ഒരു കറുത്ത രൂപം ജനലില്‍ തൂങ്ങിക്കിടക്കുന്നത് കാണാം. മുറിയിലെ മറ്റുള്ളവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവരും കാണാറുണ്ടെന്ന് പറഞ്ഞു.

കൊള്ളാവുന്നതിലും അധികം പേരാണ് തിഹാറിലെ ഓരോ സെല്ലിലുമുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ മാത്രം 32 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ഇങ്ങനെ ആത്മഹത്യ ചെയ്തവരെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ ജയിലിനുള്ളില്‍ സുലഭമാണ്. ഇതേ തുടര്‍ന്നാണ് പലരും ഇത്തരം അനുഭവങ്ങളുമായി മുന്നോട്ട് വരുന്നത്.