കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ 25 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സക്കായി മാത്രം മാറ്റി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടകത്തിയ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്നും മുപഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഗവണ്‍മെന്റ് ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കാനായി മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. കൊവിഡ് ചികിത്സക്കായി അമിത നിരക്ക് ഈടാക്കരുതെന്നായിരുന്നു മുഖ്യമന്ത്രി മുന്നോട്ട് വെച്ച പ്രധാന നിര്‍ദ്ദേശം. കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കൊവിഡ് ചികിത്സക്ക് വേണ്ടി മാത്രം മാറ്റിവെക്കണമെന്നും ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പരമാവധി ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ 407 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ള ആശുപത്രികള്‍ക്കൂടി കാരുണ്യ ആരോഗ്യ പദ്ധതിയുമായി സഹകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ചികിത്സ ഇനത്തില്‍ ചെലവായ തുക 15 ദിവസത്തിനുള്ളില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നല്‍കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സാധാരണക്കാര്‍ക്ക് കൂടി ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ നിരക്ക് ഏകീകരിക്കുകയോ കുറക്കുകയോ ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകണം. ആംബുലന്‍സ് സേവനം ഉറപ്പ് വരുത്തണം. ഏകോപനം ഉറപ്പിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ കിടക്കകളും ചികിത്സയും തയ്യാറാക്കാമെന്ന് സമ്മതിച്ച മാനേജ്‌മെന്റ് അസോസിയേഷന്‍ പക്ഷേ ചികിത്സക്കായി ഒരേ നിരക്ക് ഈടാക്കാന്‍ ആകില്ലെന്ന് അറിയിച്ചു. ഓരോ ആശുപത്രിയുടേയും നിലവാരം അനുസരിച്ചാകും ചികിത്സ നിരക്ക് എന്നാണ് അസോസിയേഷന്‍ പറയുന്നത്.