ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ നീക്കത്തിന് തിരിച്ചടി: കെ സുരേന്ദ്രൻ

0

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടേയും നീക്കത്തിനുള്ള ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. ഇഡിക്കെതിരായ കേസ് കോടതി റദ്ദാക്കിയതോടെ സർക്കാരിൻ്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

കേരളം ഒരു സ്വതന്ത്ര രാജ്യമാണെന്ന പിണറായി വിജയൻ്റെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണിത്.  രാജ്യത്തിൻ്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി അഴിമതിയിൽ നിന്നും രക്ഷപ്പെടാമെന്നായിരുന്നു മുഖ്യമന്ത്രി വിചാരിച്ചത്. അതിന് വേണ്ടി രാജ്യത്ത് കേട്ടുകേൾവി ഇല്ലാത്ത രീതിയിൽ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം.

ക്രൈംബ്രാഞ്ചിൻ്റെ എഫ്ഐആർ ഹൈക്കോടതി തള്ളിയത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മുഖമടച്ചുള്ള പ്രഹരമാണ്. അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രി പരിഹാസ്യ കഥാപാത്രമായി മാറി.  ബിജെപി നേരത്തെ തന്നെ ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തന്നെയാണ് ഇന്ന് കോടതിയും പറഞ്ഞത്. ഭരണഘടനയും ജനാധിപത്യവുമൊന്നും തനിക്ക് ബാധകമല്ലെന്ന പിണറായിയുടെ ധാരണ ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിൻ്റെ മുഖ്യമന്ത്രി ഒരു കോമാളിയായി മാറരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.