ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി

0

സംസ്ഥാനം ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം നിലവിലില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. നിയന്ത്രണങ്ങളിലൂടെ കൊവിഡ് നിരക്ക് നേരത്തെ താഴോട്ട് കൊണ്ടുവന്നിരുന്നു. അതുപോലെ ക്രമീകരണങ്ങള്‍ നടത്തിയാല്‍ രണ്ടാഴ്ച കൊണ്ട് തന്നെ നിയന്ത്രണ വിധേയമാക്കാവുന്നതേ ഉള്ളൂവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മാധ്യമങ്ങള്‍ പോസിറ്റീവായ രീതിയില്‍ സാഹചര്യത്തെ കാണണമെന്നും കൃത്യമായ നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനെടുക്കാനായി ജനങ്ങള്‍ സ്വയം മുമ്പോട്ട് വരണം. ഒരു കോടി ഡോസ് കൂടി വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനാകും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പരിശോധനകള്‍ നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

45 വയസിന് താഴെ പ്രായമുള്ളവര്‍ക്കും പരിശോധന നടത്തും. വാക്്‌സിനേഷന്‍ കാമ്പെയിനുകളും സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവാഹം, ഗൃഹപ്രവേശം അടക്കമുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 75ഉം ഔട്ട്‌ഡോര്‍ പരിപാടികളില്‍ 150 പേര്‍ക്കുമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
എല്ലാ സ്ഥലങ്ങളിലും ശാരീരിക അകലംപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്യൂഷന്‍ സെന്ററുകള്‍ രോഗവ്യാപനത്തിന് കാരണമാകരുത്. അക്കാര്യം അതത് സ്ഥലത്തെ ആരോഗ്യവകുപ്പും മറ്റും ഉറപ്പാക്കണം. ബോധവത്കരണത്തിന് ഉതകുന്ന സന്ദേശങ്ങള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ സ്വമേധയാ തയ്യാറാകുകയും ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആള്‍ക്കാര്‍ കൂടാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.