മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

0

കൊവിഡ് രോഗമുക്തനായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാര്‍ക്കും മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

കൊവിഡ് പോസിറ്റീവായ മകള്‍ താമസിച്ച അതേ വീട്ടില്‍ നിന്ന് തന്നെയാണ് മുഖ്യമന്ത്രി നിരവധി പേരെ കൂടെ കൂട്ടി വോട്ട് ചെയ്യാനെത്തിയത്. ഏപ്രില്‍ നാലിന് ധര്‍മടത്ത് റോഡ് ഷോ നടക്കുമ്പോള്‍ പിണറായി വിജയന്‍ രോഗബാധിതനായിരുന്നുവെന്ന് മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ തന്നെ കയറ്റിയാണ് മുഖ്യമന്ത്രിയുടെ യാത്ര. കൊവിഡ് നെഗറ്റീവായി 7 ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമായിരിക്കെ ആശുപത്രിയില്‍ നിന്നുള്ള മടക്കവും ആഘോഷമാക്കി.

കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാന്‍ ആരോഗ്യ വിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിനാകെ അപമാനമാണെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇക്കഴിഞ്ഞ 8നാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗ ബാധിത ആയെങ്കിലും മറ്റ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ അവരും ആശുപത്രി വിട്ടു. നേരത്തെ രോഗബാധിതയായിരുന്ന മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.