മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍

0

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസാണ് പിടിയിലായത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണ്. മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഇന്നലെ രാത്രി മന്‍സൂറിനും മുഹ്‌സിനും നേരെ അക്രമം ഉണ്ടായ ഉടനെ തന്നെ ലീഗ് പ്രവര്‍ത്തകര്‍ അയല്‍വാസിയായ ഷിനോസിനെ പിടികൂടി പപൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചൊക്ലി പൊലീസ് സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ എടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

അക്രമികളുടെ ലക്ഷ്യം മുഹ്‌സിന്‍ ആയിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്‌സിന്‍. മുഹ്‌സിനെതിരെ അക്രമമുണ്ടായപ്പോള്‍ തടയാനാണ് മന്‍സൂര്‍ എത്തിയത്. ഇതിനിടയില്‍ മന്‍സൂറിന്റെ കാല്‍ മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. കാല്‍ പൂര്‍ണമായും അറ്റുപോകാറായ അവസ്ഥയിലായിരുന്നു. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ പുലര്‍ച്ചയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.

മന്‍സഊരിനെയും മുഹ്‌സിനേയും അക്രമിച്ച സംഘത്തില്‍ 14 പേരുണ്ടായിരുന്നതായി പൊലീസ് പ്രഥാമിക വിവരം നല്‍കി. ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മറ്റൊരു സംഘം വടിവാള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.