ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഇരുവരുo ഒരേ തൂവൽപ്പക്ഷികളാണ്.
ഉന്നത നേതൃത്വത്തിൻ്റെ അറിവില്ലാതെ എസ്. എഫ്. ഐ. അഴിഞ്ഞാട്ടത്തിനു മുതിരില്ല. സംഭവത്തിൽ ജനവികാരം പൂർണ്ണമായും എതിരായതോടെ നിൽക്കക്കള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്കുപോലും ആക്രമണത്തെ തള്ളിപ്പറയേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്മുക്ത ഭാരതമെന്ന ആശയത്തിൽ കൈകോർത്ത സി .പി. എമ്മിൻ്റെയും ബി. ജെ. പി.യുടെയും അന്തർധാരയുടെ തുടർക്കഥയാണ് ഇന്നലെ വയനാട്ടിൽ അരങ്ങേറിയത്.
ഒരു കാര്യവുമില്ലാതെ രാഹുൽ ഗാന്ധിയെ അഞ്ചു നാൾ 50 മണിക്കൂർ ചോദ്യം ചെയ്തിട്ടും, സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർപോലും ചോദ്യം ചെയ്യാത്തതിൻ്റെ ഗുട്ടൻസ് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി. മോദിയും പിണറായിയും ഒരേ തൂവൽപ്പക്ഷികൾ തന്നെയാണ്. കോൺഗ്രസ് മുക്തഭാരതമെന്ന ആശയം ഇപ്പോൾ പിണറായിയും അണികളും പൂർണ്ണമായും ഏറ്റെടുത്തിരിക്കുന്നു. ഇതുകൊണ്ടൊന്നും ഇന്ത്യയിൽ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോൺഗ്രസിനെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട. തൊലിപ്പുറത്തെ ചികിത്സകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.