വികസനം പരിസ്ഥിതിക്ക് കോട്ടം വരുത്താതെ മാത്രം – മുഖ്യമന്ത്രി
പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത വികസനങ്ങളാണ് സര്‍ക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ – കുറ്റിപ്പുറം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ജില്ലയെയും മലപ്പുറം ജില്ലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാന പാതയാണ് (SH 69) തൃശൂര്‍ – കുറ്റിപ്പുറം റോഡ്.
ഈ ദുരിത കാലത്തും അടിസ്ഥാന സൗകര്യത്തില്‍ മുന്‍പില്ലാത്ത കുതിച്ചു ചാട്ടമാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആ വിശ്വാസം കാത്തു സൂക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 195 പദ്ധതിയില്‍ 80% പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിൻ്റെ ഭാഗമായി ജര്‍മ്മന്‍ ബാങ്കിൻ്റെ ധനസഹായത്തോടെ കെ.എസ്.ടി.പി നടപ്പിലാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൃശൂര്‍ – കുറ്റിപ്പുറം റോഡിൻ്റെ പുനരുദ്ധാരണം നിര്‍വഹിക്കുന്നത്. 229.92 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുംബൈ ആസ്ഥാനമായ M/S Ray (JV) എന്ന കമ്പനിയുമായി 24 മാസം പൂര്‍ത്തീകരണ കാലാവധിയോടെ കരാര്‍ ഉണ്ടാക്കി.
24.35 കിലോമീറ്റര്‍ ഫ്‌ലെക്‌സിബിള്‍ പേവ്‌മെൻ്റ് റോഡിൻ്റെയും 8.89 കിലോമീറ്റര്‍ റിജിഡ് പേവ്‌മെൻ്റ് (കോണ്‍ക്രീറ്റ്) റോഡിൻ്റെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 3 മൈനര്‍ പാലങ്ങള്‍, 21 കലുങ്കുകള്‍, 7 സൈഡ് ഡ്രെയിന്‍ ക്രോസിംഗ് കലുങ്കുകള്‍ എന്നിവയുടെ പുനര്‍ നിര്‍മ്മാണവും പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ജനവാസകേന്ദ്രങ്ങളിലും ബസ് ഷെല്‍ട്ടറിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡ്രെയിനേജ് ആന്റ് പ്രൊട്ടക്ഷന്‍ വര്‍ക്കുകളും ട്രാഫിക് സൈന്‍ മാര്‍ക്കിങും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഹൈവേ ലൈറ്റിങ്ങും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തൃശൂര്‍, വടക്കാഞ്ചേരി, മണലൂര്‍, കുന്നംകുളം എന്നീ നിയോജക മണ്ഡലങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കേരളത്തിൻ്റെ തെക്കന്‍ ജില്ലകളെ വടക്കന്‍ ജില്ലകളുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ പുനരുദ്ധാരണം തീര്‍ത്ഥാടകരും ടൂറിസ്റ്റുകളും ഉള്‍പ്പെടെ വലിയൊരു ജനവിഭാഗത്തിൻ്റെ സ്വപ്ന സാക്ഷാത്കാരമാണ്. പൊതുമരാമത്ത് – ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷനായി.