പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മുകാരെ പിൻവാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്ത ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഉറപ്പാണ് മുഖ്യമന്ത്രി ലംഘിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ കണ്ണിൽപൊടിയിടൽ തന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാൽ അതിന്റെ ഗുണം ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചില്ല. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഒന്നരമാസത്തോളം ലോക്ക്ഡൗൺ ആയതോടെ നിയമനങ്ങളൊന്നും നടന്നതുമില്ല. കാലാവധി നീട്ടാൻ ഒരു തടസവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോഗാർത്ഥികളെ ശിക്ഷിക്കുകയാണ്. സർക്കാരിൻ്റേത് പ്രതികാര നടപടിയാണ്.
യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ സമരം ചെയ്ത ഡിവൈഎഫ്ഐ ഇപ്പോൾ യുവാക്കളെ ഒറ്റുകൊടുക്കുകയാണ്. സർക്കാരിനെ കൂട്ട്പിടിച്ച് അട്ടിമറിയിലൂടെ ജോലി നേടിയ ഡിവൈഎഫ്ഐ നേതാക്കളാണ് പി.എസ്.സി പരീക്ഷയുടെ വിശ്വാസത തകർത്തത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ യുവജനദ്രോഹ സർക്കാരാണ് പിണറായി വിജയൻ്റേതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.