സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനം തകർന്നു: കെ സുരേന്ദ്രൻ

0
കേരളത്തിൽ കൊവിഡ് പ്രതിരോധം പൂർണ്ണമായും തകർന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. മാരകമായ വൈറസ് വകഭേദം കേരളത്തിലുണ്ടെന്ന് ഈ മാസം ആദ്യം തന്നെ സർക്കാരിന് മനസിലായിട്ടും നടപടിയെടുക്കാഞ്ഞത് ഗുരുതരമായ പിഴവാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മ്യൂട്ടേഷൻ സംഭവിച്ച വൈറസ് സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും ഉണ്ടാകുമെന്ന റിപ്പോർട്ട് വന്നപ്പോൾ സർക്കാർ നടപടിയെടുത്തിരുന്നെങ്കിൽ ഇത്ര ഗുരുതരമായ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പല സ്ഥലത്തും 25ൽ കൂടുതലായത് പ്രതിരോധം പാളിയതു കൊണ്ടാണ്. സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധത്തിന് പണം ചിലവഴിക്കുന്നില്ല. ഇതുവരെ എത്ര പണം ചിലവഴിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണം. ഒരു വൈറ്റമിൻ ഗുളിക പോലും പൊതുജനങ്ങൾക്ക് നൽകിയിട്ടില്ലാത്ത രാജ്യത്തെ ഒരേ ഒരു സർക്കാർ പിണറായിയുടേതാവും. ഉപദേശവും തള്ളലും കൊണ്ട് മാത്രം കൊവിഡിനെ പ്രതിരോധിക്കാനാവില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം.
കേരളത്തിൽ കൊവിഡ് രോഗികൾക്ക് ആംബുലൻസ് കിട്ടാനില്ലാത്ത സാഹചര്യമാണ്. ആംബുലൻസ് വിളിക്കുന്നവരോട് പിപിഇ കിറ്റിൻ്റെ പണം കൂടെ ആവശ്യപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ സർക്കാർ തയ്യാറാവാത്തത് പ്രതിരോധ സംവിധാനങ്ങളുടെ അടിത്തറ തകർത്തു. കൊവിഡ് രോഗികളെ ഐസൊലേഷൻ ചെയ്യാൻ സർക്കാർ നടപടിയെടുക്കാത്തതിനാൽ വീട്ടുകാർക്കെല്ലാം രോഗം പകരുമെന്ന സ്ഥിതിയുണ്ടാക്കി. ഇത് കൊവിഡ് വ്യാപനം കൂടാനുള്ള കാരണമായി. ആർടിപിസിആർ ടെസ്റ്റ് റിസൽട്ട് വരാൻ 10 ദിവസം വൈകുന്ന സാഹചര്യവും കൊവിഡ് വ്യാപനം കൂട്ടുന്നു. നാലു മണിക്കൂർ ആംബുലൻസിൽ കിടന്ന് ചികിത്സ കിട്ടാതെ തൃശ്ശൂരിൽ വയോധിക മരിച്ച സംഭവം സർക്കാരിൻ്റെ പിടിപ്പുകേടിൻ്റെ ഉദ്ദാഹരണമാണ്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളും വെന്റിലേറ്ററും ഓക്സിജനുമില്ല. കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ച കോട്ടയം,ആലപ്പുഴ ഓക്സിജൻ പ്ലാൻ്റുകളുടെ പൈപ്പിംഗ് പണി ഉടൻ പൂർത്തിയാക്കി ഉപയോഗപ്രദമാക്കണം.
കേന്ദ്രം ഇതുവരെ 75 ലക്ഷം ഡോസ് വാക്സിൻ കേരളത്തിന് നൽകി. സംസ്ഥാനത്തിൻ്റെ പക്കലുള്ള 3.5 ലക്ഷം ഡോസ് വാക്സിൻ എന്താണ് വിതരണം ചെയ്യാത്തത്? ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്തവർക്ക് അടുത്ത ജില്ലയിലാണ് വാക്സിനേഷൻ സെൻ്ററെന്ന് മാത്യു ടി തോമസ് വരെ പറയുന്നു. ഇത് സ്വകാര്യ മേഖലയെ സഹായിക്കാനാണ്. വാക്സിനേഷൻ ക്യാമ്പുകൾ രോഗ വ്യാപനത്തിന് കാരണമാവുന്നുവെന്ന കേന്ദ്രമന്ത്രി വി മുരളീധരൻ്റെ ആരോപണത്തോട് പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല.
കേരളത്തിൽ മാത്രമാണ് കൊവിൻ പോർട്ടൽ കിട്ടാത്തത്. എല്ലാ പഞ്ചായത്തിലും പൊതുജനാരോഗ്യ കേന്ദ്രമുണ്ടായിട്ടും സർക്കാർ സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിൽ സ്വകാര്യ ആശുപത്രികൾക്ക് എത്ര ഡോസ് വാക്സിൻ നൽകി? സർക്കാർ എത്ര വിതരണം ചെയ്തുവെന്ന് വ്യക്തമാക്കണം.
മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുമായി ചർച്ച നടത്തി ചികിത്സാ ഫീസ് കുറയ്ക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. സ്വകാര്യ ആശുപത്രി ലോബികളുമായി ചേർന്ന് സർക്കാർ കള്ളക്കള്ളി നടത്തുകയാണ്. ആർടിപിസിആർ ടെസ്റ്റിന് കേരളത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ മൂന്നിരട്ടി പണം അധികം നൽകേണ്ടി വരുന്നത് സ്വകാര്യമേഖലയെ സഹായിക്കാനാണ്. ടെസ്റ്റിൻ്റെ വില 1700 രൂപയിൽ നിന്നും മറ്റു സംസ്ഥാനങ്ങളെ പോലെ 500 ൽ എത്തിക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു